
രാജപുരം:കേരളത്തിൽ എയിംസിന് ഏറ്റവും അർഹതയുള്ള ജില്ല കാസർഗോഡ് ആണ് എന്നും, മറ്റേത് ജില്ലയെക്കാളും ചികിത്സ അപര്യാപ്തത ഉള്ളത് കാസർകോട് എന്നും ദയാബായി. രാജപുരം സെൻറ് പയസ് ടെന്ത് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോൾ അഭിപ്രായപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ സമാനതകൾ ഇല്ലാത്തതാണ്ഗുരുതരമായ ചികിത്സാ പിഴവുകൾ കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്. കാസർഗോഡ് അനുവദിക്കപ്പെട്ട മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജിന്റെ ഗണത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയതല്ല. ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അവിടെയില്ല. ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ല കൂടിയാണ് കാസർഗോഡ്. രോഗികൾക്ക് കൂടുതലായി കർണാടക സംസ്ഥാനത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടതായി വരുന്നു. പുതുതലമുറയിൽ പെട്ട വിദ്യാർത്ഥികൾ, സമൂഹത്തിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് പൂർണ്ണ ബോധവാന്മാരാകണം. ഗ്രാമീണ മേഖലകളിലെ ജീവിതം മെച്ചപ്പെടുന്നതിന് ഉപോൽബലകം ആകുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സിലബസ് പൊളിച്ചെഴുതണം. സോഷ്യൽ വർക്ക് കോഴ്സിന് പഠിക്കുന്ന കാലത്ത്, ഗ്രാമീണ മേഖലയിലെ ജീവിത മാറ്റത്തെക്കുറിച്ച് സ്പർശിക്കാത്ത സിലബസ് കണ്ട് ദുഃഖിതയായി കോഴ്സ് പഠനം അവസാനിപ്പിച്ച അനുഭവവും, പിന്നീട് പ്രസ്തുത കോളേജ് തന്നെ സിലബസ് പൊളിച്ചെഴുതി മാറ്റങ്ങൾ കൊണ്ടുവന്നതും ദയാബായി അനുഭവത്തിന്റെ ഭാഗമായി ഓർമ്മിച്ചെടുത്തു. രാജപുരം കോളേജിലെ വിദ്യാർത്ഥികളുമായി ഒരു മണിക്കൂർ ദയബായി സംവദിച്ചു.
നാഷണൽ സർവീസ് സ്കീം, നാഷണൽ കേഡറ്റ് കോർപ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി വിദ്യാർത്ഥികൾക്കായി ഒരുക്കിയത് .