
രാജപുരം: അരിവാൾ കോശ രോഗ പ്രതിരോധം, ബോധവൽക്കരണം എന്നിവ ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന “അറിയാം അകറ്റാം അരിവാൾ കോശരോഗം” ക്യാമ്പയിന്റെ ഭാഗമായുള്ള അരിവാൾ കോശ രോഗ നിർണയ പരിശോധന ആരംഭിച്ചു. കേരള സർക്കാർ പട്ടിക വർഗ വികസന വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തുന്നത്. കോടോം ബേളൂർ പഞ്ചായത്തിലെ കോളിയാർ പട്ടിക വർഗ ഉന്നതിയിൽ നടന്ന പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ നിർവഹിച്ചു. എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എം.വി.കൃപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ ജിഷ നന്ദിയും പറഞ്ഞു.
ജില്ലാ എം സി എച്ച് ഓഫീസർ സൂസൻ ഫിലിപ്പ്, ഡിപിഎച്ച് എൻ കെ.ശാന്ത എന്നിവർ സംസാരിച്ചു. പരിശോധന ക്യാമ്പിന് എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രം പി എച്ച് എൻ കെ.ശ്രീജ, ജെപി എച്ച് എൻ, ജെ എച്ച് ഐ, എം എൽ എസ്പി ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, എസ്ടി പ്രൊമോട്ടർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
അരിവാൾ കോശ രോഗം അഥവാ സിക്കിൾ സെൽ ഡിസീസ് എന്നത് ശരീരത്തിലെ ചുമന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഹീമോഗ്ലോബിൻ തന്മാത്രകൾക്ക് തകരാർ സംഭവിക്കുന്ന ഒരു ജനിതക അവസ്ഥയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഈ രോഗമുണ്ടാകാൻ തുല്യ സാധ്യതയാണ് ഉള്ളത്. അരിവാൾ രൂപത്തിലുള്ള ഹീമോഗ്ലോബിൻ അടങ്ങിയ ചുമന്ന രക്താണുക്കൾക്ക് രൂപമാറ്റം (C പോലെ) സംഭവിക്കുകയും അവ ഒട്ടിപ്പിടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചുമന്ന രക്താണുക്കൾ വേഗം നശിച്ചുപോകുന്നതിനാൽ രോഗിയിൽ വിളർച്ച ഉണ്ടാകുന്നു. അച്ഛനും അമ്മയും അരിവാൾ രോഗ വാഹകരാണെങ്കിൽ ഗർഭസ്ഥശിശുവിന് രോഗം വരാനുള്ള സാധ്യത 25% ആണ്. ജീവിതകാലം മുഴുവൻ പരിശോധനയും ചികിത്സയും വേണ്ടിവരുന്ന രോഗമാണിത്. ഇന്ത്യയിൽ അരിവാൾ രോഗത്തിൻറെ എണ്ണം കൂടുതലായതുകൊണ്ട് രോഗാവസ്ഥയെ കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടത് അതിപ്രധാനമാണ്. കൈ,കാൽ നെഞ്ച് എന്നിവിടങ്ങളിലെ രക്തക്കുഴലുകൾ അടയൽ, കൈകാലുകളിൽ വീക്കവും വേദനയും, വിളർച്ച, തുടർച്ചയായ പനിയും അണുബാധയും, അടിക്കടിയുള്ള മഞ്ഞപ്പിത്തം, ക്ഷീണം, വളർച്ച മുരടിപ്പ് എന്നിവ ഈ രോഗത്തിൻറെ ലക്ഷണങ്ങളാണ്. നാലുമാസം മുതൽ പ്രായമുള്ള കുഞ്ഞുങ്ങളിൽ ഇതിൻ്റെ ലക്ഷണങ്ങൾ കാണാം. ഇത് കൃത്യമായ പരിശോധിക്കുവാനും രോഗ പകർച്ച തടയുവാനുമാണ് ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലയിലെ പട്ടിക വർഗ വിഭാഗത്തിൽ പെട്ട ഗർഭിണികളെ അരിവാൾ കോശ രോഗ നിർണയത്തിന് വേണ്ടിയുള്ള സ്‌ക്രീനിനിങ് വിധേയമാക്കുമെന്നും, പട്ടിക വർഗ ഉന്നതികളിൽ വ്യത്യസ്ത തരത്തിലുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.