
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ ഇരിയയിൽ നിന്നും ലാലൂർ, ബാലൂർ പ്രദേശങ്ങളിലൂടെ പറക്കളായിക്ക് പോകുന്ന പത്തൊൻപതാം വാർഡിലെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. പല പ്രാവശ്യം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും, പരാതിപ്പെടുകയും ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല. അതിനാൽ ഈ പ്രദേശത്തെ ഞങ്ങളുടെ ദുരിതം സഹിക്കാനാവാതെ അധികൃതരോട് യാചിക്കുകയാണെന്ന് കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണൻ പറഞ്ഞു.
ഒന്നര വർഷം മുൻപ് ഹോസ്ദുർഗ് എം.എൽ.എ ഇ. ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതിന് നന്ദി പറഞ്ഞ് ഫ്ലെക്സ് ബോർഡ് വച്ചിരുന്നു. കുറച്ചു ദൂരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നോണം ചെറിയ പണികൾ ചെയ്തു പിന്നീട് ഒന്നും നടന്നില്ല. റോഡിന്റെ അവസ്ഥക്കു മാറ്റമില്ല. അനുവദിച്ചെന്ന് പറഞ്ഞ തുക എവിടെപ്പോയെന്ന് അന്വേഷിക്കണമെന്നും, ഈ പ്രദേശത്തോട് കോടോം ബേളൂർ പഞ്ചായത്ത് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ ആവശ്യപ്പെട്ടു. സി പി എമ്മിന്റെ കുത്തക വാർഡായതുകൊണ്ട് ഒന്നും ചെയ്തില്ലെങ്കിലും ജയിക്കാമെന്നുള്ളതുകൊണ്ടാണോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാത്തതെന്നാണ് കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത്. എത്രയും വേഗം ആവശ്യമായ തുക അനുവദിച്ച് റോഡിന്റെ അറ്റകുറ്റ പണികൾ തീർത്ത്, ഓവുചാൽ നിർമ്മിച്ച് റീടാറിംഗ് ചെയ്യണമെന്ന് പഞ്ചായത്തിനോട് ഈ സമരത്തിലൂടെ പ്രദേശവാസികൾക്കുവേണ്ടി യാചിക്കുകയാണെന്ന് പ്രവർത്തകർ പറഞ്ഞു. പി.എം.വേണുഗോപാലൻ നായർ ലാലൂർ, രാഘവൻ വയമ്പ്, രാഘവൻ സൂര്യോദയം, നാരായണൻ ലാലൂർ തുടങ്ങിയവർ നേതൃത്വം നൽകി.