![](https://malabarbeats.com/wp-content/uploads/2023/03/klkm.jfif_-38.jpg)
പനത്തടി സെൻറ് ജോസഫ് ഫൊറോനാ ദേവാലയം തീർത്ഥാടന കേന്ദ്രമായി തുടരും .
രാജപുരം: വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രമായി കഴിഞ്ഞ രണ്ട് വർഷക്കാലമായി തുടരുന്ന പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയം അടുത്ത ഒരു വർഷത്തേക്ക് തീർത്ഥാടന കേന്ദ്രമായി തുടരുമെന്ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി കൽപ്പനയിലൂടെ അറിയിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിവസമായ ഇന്ന് (മാർച്ച് 19 ഞായർ) നടന്ന ആഘോഷമായ തിരുനാൾ റാസയുടെ മദ്ധ്യേ മുഖ്യ കാർമ്മികൻ തലശ്ശേരി അതിരൂപത ചാൻസലർ ഡോ .ജോസഫ് മുട്ടത്തുകുന്നേൽ അഭിവന്ദ്യ പിതാവിന്റെ കൽപ്പന വായിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നാനാ ജാതി മതസ്ഥരായ ധാരാളം വിശ്വാസികൾക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം വഴി ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധി അനുഗ്രഹങ്ങൾ രേഖാമൂലം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ദേവാലയം തീർത്ഥാടന കേന്ദ്രമായി തുടരാൻ അനുമതി ലഭിച്ചത്. ഊട്ടുനേർച്ച തിരുനാളിനോടനുബന്ധിച്ച് ഇന്ന് നടന്ന ആഘോഷമായ തിരുനാൾ റാസയിൽ ചെറുപനത്തടി സിഎഫ് ഐ .സി ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് കളത്തിപറമ്പിൽ, അസി വികാരി ഫാ. ജോസഫ് പാലക്കീൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിന് ഒരുക്കമായി കഴിഞ്ഞ 10 ദിവസങ്ങളിലായി നടന്നുവന്ന തിരുനാൾ തിരുക്കർമ്മങ്ങൾ ഇന്ന് നടന്ന ഊട്ടു നേർച്ചയോടെ സമാപിച്ചു .ഫൊറോന വികാരി ഫാ. തോമസ് പട്ടാംകുളം , ഇടവക കോ-ഓർഡിനേറ്റർ തങ്കച്ചൻ ചാന്തുരുത്തിയിൽ , ട്രസ്റ്റിമാരായ ജോയ് തോട്ടത്തിൽ , സിബി നാലുതുണ്ടത്തിൽ, ദേവസ്യ വാടാന , ജോസ് കാക്കര കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി .