നാട്ടുകാരുടെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ ബേബിച്ചേട്ടന്‍ 41 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ചു

രാജപുരം : നാട്ടുകാരുടെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ ബേബിച്ചേട്ടന്‍ 41 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. കോട്ടോടി നാടിന്റെ സ്വന്തം പോസ്റ്റുമാന്‍.
നാട്ടിലെ ഓരോ മുക്കിലും മൂലയിലും ഉള്ള ആളുകള്‍ക്ക്
പരീക്ഷ അറിയിപ്പുകളും, ജോലിക്കുയുള്ള അപ്പോയിമെന്റ് ഓര്‍ഡറുകളും, മണിയോഡര്‍കളും പാഴ്‌സലുകള്‍, തുടങ്ങിയ സന്തോഷപ്രദമായ സന്ദേശങ്ങളും ഉടമസ്ഥനെ നേരിട്ട് കൈകളിലെത്തിച്ച ബേബിച്ചേട്ടന്‍ ഔദ്യോഗിക ജീവിതത്തോട് വിടപറയുമ്പോള്‍ നല്ലതു മാത്രമേ പറയുവാനുള്ളു ഈ നാട്ടുകാര്‍ക്ക്. കൊട്ടോടി തപാലാപ്പീസിന്റെ പരിധിയിലെ ഓരോ കുടുംബങ്ങളെയും അവരുടെ ജോലിസ്ഥലങ്ങളും വിദ്യാഭ്യാസ മേഖല പോലും ഓര്‍ത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയിട്ട് 41 വര്‍ഷം പൂര്‍ത്തിയായി.
1980 ജനുവരി 26 ന് കൊട്ടോടിയില്‍ ആരംഭിച്ച തപാല്‍ ഓഫീസിന്റെ തുടക്കം മുതല്‍ ഇദ്ദേഹം ഈ ഓഫീസിലുണ്ട് അന്ന് തുച്ചമായ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളു.. കുടുംബൂര്‍, പന്നിത്തോളം, അഞ്ജനമുക്കൂട് പാലപ്പുഴ, നെല്ലിമൊട്ട, അയറോട്ട്, കാഞ്ഞിരത്തടി, നിളംക്കയം, കരിങ്കോളി, കൊട്ടോടി എന്നി പ്രദേശങ്ങളാണ് ഈ പോസ്റ്റ് ഓഫീസ് പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍. ആദ്യകാലങ്ങളില്‍ ഈ പ്രദേശങ്ങളിലെത്താന്‍ തോണി കടന്നും, കിലോമീറ്ററുകളോളം കാല്‍നടയായി യാത്ര ചെയ്താണ് മണിയോഡര്‍, രജിസ്റ്റര്‍, ടെലഗ്രാം, ഇന്റര്‍വ്യൂ കാര്‍ഡ്, അപ്പോയിമെന്റ് ഓര്‍ഡറുകളും മറ്റും വീടുകളില്‍ എത്തിച്ചിരുന്നത്. ഒരു നാടിനെ ഇത്രമാത്രം സ്‌നേഹിച്ച, തന്റെ ജോലിയെ ഇത്രയധികം സ്‌നേഹിക്കുന്ന അത്യപൂര്‍വ്വം ആളുകളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഒരോ വീട്ടില്‍ എത്തുമ്പോഴും കുടുംബക്കാരരെ പോലെയാണ് ഇദ്ദേഹത്തിന് ആ വീട്ടിലെ അംഗങ്ങള്‍. അതു പോലെ ഈ പ്രദേശങ്ങളിലെ വീടുകളിലെ എല്ലാ അംഗങ്ങളുടെ പേര് പോലും മനപാഠംമാണ്. കത്തുകള്‍ ഇല്ലാത്ത വീടിന് മുന്നിലേ കടന്നു പോകുമ്പോഴും അവരുടെ സുഖവിവരം അന്വേഷിച്ച് പോകാറാണ് പതിവ്. ഇത്രയധികം ഉത്തരവാദിത്വമുള്ള ഈ ജോലി ചെയ്ത 41 വര്‍ഷത്തില്‍ ജോലിക്ക് എത്താതിരുന്ന ദിവസങ്ങള്‍ വളരെ കുറവാണ് എന്നത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ തെളിയിക്കുന്ന കാര്യമാണ്.ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത സമയത്ത് നടക്കാന്‍ നല്ലൊരു വഴി പോലും ഇല്ലാതിരുന്ന കാലത്ത്, കത്തുകളുമായി ഇടവഴികളും, ചാലും, തോടും, മലകളും താണ്ടിയെത്തിയ നാടിന്റെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ ആയിരുന്നു ബേബിച്ചേട്ടന്‍.

Leave a Reply